പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധിച്ച് മരിച്ചു; ആയിരങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ. ജൂലായ് 16ന് മരണപ്പെട്ട ഗുജറാത്ത് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകളിൽ വൈറസ് പടർന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ആൾദൈവം കൊവിഡ് ബാധയേറ്റ് മരണപ്പെട്ട വിവരം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമൊദി അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ, ഇദ്ദേഹം തുപ്പി നൽകിയിരുന്ന മിൽക്ക് പേഡയുടെ പ്രസാദം ആയിരക്കണക്കിന് ആളുകൾ കഴിച്ചിട്ടുണ്ടെന്ന ഗുരുതര പ്രശ്നം ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല. ആശ്രമ അന്തേവസികൾ ഉൾപ്പെടെ നിരവധി ആളുകൾ ഇത് കഴിച്ചിട്ടുണ്ടെന്നും പലർക്കും ഇതുവഴി കൊവിഡ് പടർന്നിട്ടുണ്ടാവാമെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇദ്ദേഹത്തോടൊപ്പം ആശ്രമത്തിലെ മറ്റ് 10 സ്വാമിമാരെയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജൂൺ 28നാണ് കൊവിഡ് ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിൽ ചികിത്സയിലായിർന്ന ഇദ്ദേഹം ജൂലായ് 16ന് മരണപ്പെടുകയും ചെയ്തു.