വണ്ടിച്ചെക്ക് കേസില്‍ റിസബാവ കീഴടങ്ങി, പണം കെട്ടിവെച്ചു; കോടതി പിരിയും വരെ തടവുശിക്ഷ

വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നൽകിയ കേസിലാണ് റിസബാബ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി.

എളമക്കര സ്വദേശി നൽകിയ പരാതിയിലാണ് കോടതി നടപടി. റിസബാവ ഇയാളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇതിന് നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കേസ് നൽകിയത്. പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പണം അടയ്ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ റിസബാബ കോടതിയിൽ ഹാജരായില്ല.

സമയപരിധി അവസാനിച്ചതിനെ തുടർന്ന് റിസബാവയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും കോടതി നിർദേശത്തെ തുടർന്ന് മൂന്ന് മണിവരെ റിസബാവ കോടതിയിൽ നിൽക്കണം.