മകളുമായുള്ള പ്രണയം അനീഷിനെ കൊലപ്പെടുത്താൻ കാരണമായി; പ്രതിയുടെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു

പേട്ടയിൽ 19 വയസ്സുള്ള അനീഷ് ജോർജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സൈമൺ ലാലന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. മൂത്ത മകളുമായുള്ള അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കള്ളനെന്ന് കരുതി കുത്തിയതെന്നായിരുന്നു സൈമൺ ആദ്യം പറഞ്ഞത്. എന്നാൽ ഈ മൊഴി തുടക്കത്തിലേ പോലീസ് തള്ളിയിരുന്നു

അനീഷിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സൈമൺ കുത്തിയത്. അനീഷ് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം പുലർത്തുന്നത് സൈമണിന് ഇഷ്ടമായിരുന്നില്ല. പുലർച്ചെ മൂന്നരയ്ക്ക് അനീഷിനെ വീട്ടിൽ കണ്ടപ്പോൾ തടഞ്ഞുവെക്കുകയും മക്കളുടെയും ഭാര്യയുടെയും തടസ്സം മറികടന്ന് നെഞ്ചിലും മുതുകിലും കുത്തുകയുമായിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച് വെച്ചതായും പ്രതി പോലീസിനോട് പറഞ്ഞു. രക്തം പുരണ്ട കത്തി പോലീസ് കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.