മുല്ലപ്പെരിയാർ ഡാം ഷട്ടർ മുന്നറിയിപ്പില്ലാതെ തുറന്നതിൽ തമിഴ്‌നാടിനെ എതിർപ്പറിയിച്ച് കേരളം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാട് ഇതുവരെ ഒമ്പത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിടുന്നത്. രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ ബുദ്ധിമുട്ട് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

പകൽ സമയങ്ങളിൽ കൂടുതൽ വെള്ളം ഒഴുക്കിക്കളയണം. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ ആർഡിഒ, പീരുമേട് പോലീസ്, ഫയർഫോഴ്‌സ് എന്നീ സംവിധാനങ്ങൾ തയ്യാറാണ്.

അതേസമയം ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഇടുക്കി ഡാമിലെ ജലനിരപ്പിനെ കാര്യമായി ഉയർത്തില്ലെന്നാണ് കണക്ക്. മഴ വിട്ടുനിൽക്കുന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്നും കെ എസ് ഇ ബി പറഞ്ഞു.