ജൂൺ 15നകം പരമാവധി പേർക്കും വാക്‌സിൻ നൽകും; സംസ്ഥാനത്ത് വാക്‌സിൻ നിർമാണത്തിന് പദ്ധതികൾ

 

സംസ്ഥാനത്ത് വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിൻ നിർമാണ കമ്പനികളുടെ യൂനിറ്റുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് താത്പര്യമുണ്ട്.

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാക്‌സിനേഷൻ ഊർജിതമാക്കും. ജൂൺ 15നകം പരമാവധി വാക്‌സിൻ നൽകും. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും വേഗം വാക്‌സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിനേഷൻ പരമാവധി പൂർത്തീകരിക്കും.

18-44 വയസ്സിന് ഇടയിലുള്ള ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ ആരംഭിച്ചപ്പോൾ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകൾക്ക് മുൻഗണന നൽകിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങളെ കൂടി കൂട്ടിച്ചേർത്തു. അതിൽ വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടി ഉൾപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.