തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക. പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. ഇതോടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കോവിഡ് ബാധിതരായി ചികിത്സയിലാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കോവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചിരുന്നു.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കൂടുതൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തുന്നുണ്ട്.