സ്വർണക്കടത്ത്: പ്രൊട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കോൺസുൽ ജനറലും കൂടിക്കാഴ്ച നടത്തി

 

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ മുൻമന്ത്രിമാർക്കെതിരെ അന്വേഷണം തുടരുന്നതായി കസ്റ്റംസ്. വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഒആർ. നമ്പർ 13 എന്ന നമ്പരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് ആക്ട് ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ചേർന്ന് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. സരിത്, സ്വപ്ന എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുഖ്യമന്ത്രിയെയും ഓഫിസിനെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കോൺസുൽ ജനറലും അനേക പ്രാവശ്യം കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്നയുടെ ആവശ്യപ്രകാരം എം.ശിവശങ്കറാണ് സഹായം ചെയ്തു നൽകിയതെന്നും കസ്റ്റംസ് പറയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കോൺസുൽ ജനറൽ കള്ളക്കടത്ത് നടത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര പരിരക്ഷയുടെ മറവിൽ കോൺസുൽ ജനറൽ പലതവണ കള്ളക്കടത്ത് നടത്തിയെന്നും നയതന്ത്ര പരിരക്ഷ ഇല്ലാത്തവർക്ക് പോലും സംസ്ഥാന സർക്കാർ ഡിപ്ലൊമാറ്റിക് ഐഡി നൽകിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെട്ടു. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗമോ, കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ പലതും അറിഞ്ഞില്ലെന്നും കസ്റ്റംസ് പറയുന്നു.