കീവ് ∙ തെക്കൻ യുക്രെയ്ൻ നഗരമായ സാപൊറീഷ്യയിലെ ജനവാസ മേഖലകളിൽ 90 മിനിറ്റിനുള്ളിൽ എട്ട് ഗ്ലൈഡ് ബോംബുകൾ വർഷിച്ച് റഷ്യ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 31 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നാലു ജില്ലകളിലായി 22 അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്ക് ബോംബുകൾ കേടുപാടുകൾ സംഭവിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. 3,000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഈ ബോംബുകൾ പ്രതിരോധിക്കാൻ യുക്രെയ്ന് ഫലപ്രദമായ മാർഗങ്ങളില്ല. യുക്രെയ്നിലെ ഏതാനും ജനവാസ മേഖലകളിൽ ബാലിസ്റ്റിക് മിസൈലുകളും റഷ്യ വർഷിച്ചു.റഷ്യൻ ആക്രമണത്തെ നേരിടാൻ യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടിയന്തിരമായി നൽകാൻ രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അഭ്യർത്ഥിച്ചു. ‘പാട്രിയറ്റ് ഇന്റർസെപ്റ്ററുകൾക്ക് മാത്രമേ ബാലിസ്റ്റിക് മിസൈലുകളെ വിജയകരമായി തടയാൻ കഴിയും. എന്നാൽ ഇറാൻ യുദ്ധം കാരണം അവയ്ക്ക് ക്ഷാമമുണ്ട്. വിവിധ രാജ്യങ്ങൾക്ക് പാട്രിയറ്റ് മിസൈലുകളുണ്ട്. ആവശ്യമായ പാക്കേജുകൾ നൽകാനുള്ള രാഷ്ട്രീയ തീരുമാനം ഞങ്ങളുടെ പങ്കാളികൾ എടുക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. അമേരിക്കയ്ക്കും യൂറോപ്പിനും ഞങ്ങൾക്കെന്താണ് ആവശ്യമെന്ന് അറിയാം. സംഭരണശാലകളിൽ വെറുതെ കിടക്കരുത്. ബാലിസ്റ്റിക് പ്രതിരോധ മിസൈലുകൾ യുക്രെയ്ൻ ജനതയ്ക്ക് സംരക്ഷണ കവചമാകും.’ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 181 ദീർഘദൂര ആക്രമണ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ 163 ഡ്രോണുകൾ വെടിവച്ചിട്ടെന്നും എന്നാൽ ശേഷിച്ചവ 13 സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും വ്യോമസേന അറിയിച്ചു. അതേസമയം, കരിങ്കടലിലും മൈക്കോളൈവ് തുറമുഖത്തുമായി യുക്രെയ്ൻ സായുധ സേനകൾക്കായി ചരക്ക് നീക്കം ചെയ്തിരുന്ന നാലു കപ്പലുകളെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ച റഷ്യൻ പ്രതിരോധ മന്ത്രാലയം, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.








