Headlines

നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ല: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു തന്നെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിച്ചു. എന്നാല്‍ നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. മദ്യം വാങ്ങുന്ന നിരക്കിലെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്.

വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയ ബെവ്‌കോയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്.