ഇന്നലെ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍; ‘അപരാജിത’യില്‍ പരാതി പ്രളയം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഉൾപ്പെടെ ആറു പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനപീഡന പരാതികൾ അറിയിക്കാൻ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിയെയും ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനത്തെയും സജ്ജമാക്കിയാതായി മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്നലെ മാത്രം ഇരുന്നൂറോളം പരാതികള്‍ ആണ് അപരാജിതയ്ക്ക് ലഭിച്ചത്.

ഏകദേശം 108 പരാതികൾ ഫോണിലൂടെ ലഭിച്ചപ്പോൾ 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിനാണ് ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനം സർക്കാർ സജ്ജമാക്കിയത്. ഇത്തരം പരാതികളുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം.9497900999 , 9497900286  എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.