തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു

 

തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു. അഞ്ചു പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 26 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു പൊലീസുകാരില്‍ നാലു പേരും വിരമിച്ചവരാണ്.

അപകടം സംബന്ധിച്ച് പരാതി നല്‍കിയവരും സാക്ഷികളും ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചു കേസുകളിലും അപകടത്തില്‍പ്പെട്ടതായി കാണിച്ചത് ഒരേ സ്കൂട്ടറായിരുന്നു. ഈ വാഹനത്തിന്‍റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഏജന്റുമാർ ഇടനിലക്കാരായിനിന്ന് ‘വ്യാജ അപകടം’ സൃഷ്ടിച്ചാണ് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്നത്. ആവശ്യപ്പെട്ട ഇൻഷുറൻസ് തുകയെക്കാൾ 40 ലക്ഷം രൂപ അധികം നൽകിയതിന്റെ തെളിവും പൊലീസിനു ലഭിച്ചിരുന്നു.