മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ കേസുകൾ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലിസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. യു.എ.പി.എ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചു.

തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരെയുണ്ടായിരുന്നത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013ൽ കുറ്റ്യാടി പൊലിസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളും 2014ൽ വളയം സ്റ്റേഷനിൽ ഒരു കേസുമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. യു.എ.പി.എക്ക് പുറമെ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്.