ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല; സ്വപ്‌നയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രം: ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുണ്ടായുന്നത് സൗഹൃദം മാത്രമെന്ന് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. ചില പരിപാടികളുടെ സംഘാടനത്തിനും സരിത് സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി.

ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ പത്ത് മണിക്കൂറോളം നേരം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്‌നക്കും സരിത്തിനും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളത് അറിയില്ലായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. സന്ദീപ് നായരുനമായി പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു

മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. സ്വപ്‌നയുമായും സരിത്തുമായും ബന്ധത്തെക്കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യവും. ഇരുവരുമായുള്ള സൗഹൃദം കള്ളക്കടത്തിനെ സഹായിച്ചോ എന്നും കസ്റ്റംസ് പരിശോധിച്ചു.