കെഎം ഷാജിയുടെ കുരുക്ക് മുറുകുന്നു: അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വ്യക്തമാക്കണം

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കണ്ണൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വിജിലൻസിന് മുമ്പാകെ ഷാജിക്ക് കാണിക്കേണ്ടതായി വരും

കണ്ണൂർ ചാലാടിലെ വീട്ടിൽ നിന്നും വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് അരക്കോടി രൂപയാണ്. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

്അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും സ്ഥലക്കച്ചവടത്തിന് ബന്ധു വീട്ടിൽ കൊണ്ടുവെച്ച പണം ആണെന്നൊക്കെയാണ് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിൽ പക്ഷേ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്നും 400 ഗ്രാം സ്വർണവും 39,000 രൂപയുടെ വിദേശ കറൻസികളും പിടിച്ചെടുത്തിരുന്നു. വിദേശ കറൻസികൾ മക്കളുടേതെന്നാണ് ഷാജി പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സത്യവാങ്മൂലത്തിൽ 160 ഗ്രാം സ്വർണമുണ്ടെന്നാണ് ഷാജി അവകാശപ്പെട്ടിരുന്നത്. പക്ഷെ പിടിച്ചെടുത്തത് 400 ഗ്രാം സ്വർണമാണ്. അതിനും മുസ്ലിം ലീഗ് നേതാവിന് കണക്ക് കാണിക്കേണ്ടതായി വരും.