അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ്‌ ഇന്ത്യ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമിക്കുന്നതായി ആരോപണം

പാലക്കാട് അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസ്‌ ഇന്ത്യ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമിക്കുന്നതായി ആരോപണം. മരുന്ന് കമ്പനികൾക്കായി വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. യാതെരു അനുമതിയും ഇല്ലാതെ നടത്തുന്ന മരുന്ന് വിതരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് എച്ച്.ആർ.ഡി.എസ്‌ ആദിവാസി ഊരുകളിൽ മരുന്ന് വിതരണം ചെയ്യുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് പൊതുപ്രവർത്തകയും എൻ.സി.പി ജില്ലാ സെക്രട്ടറിയുമായ സി.എ സലോമി പറഞ്ഞു. ആദിവാസികളുടെ രേഖകൾ മരുന്ന് കമ്പനികളുടെ ആവശ്യങ്ങൾക്ക് വരെ ഉപയോഗപെടുത്താൻ സാധ്യതയുണ്ടെന്ന് ആദിവാസി കോൺഗ്രസ് നേതാവ് ടി.ബി മുരുകേഷൻ പറഞ്ഞു.

അനധികൃത മരുന്ന് വിതരണത്തിനെതിരെ എച്ച്.ആർ.ഡി.എസിനെതിരെ നടപടി എടുക്കാനാണ് ഷൊളയൂർ പഞ്ചായത്തിന്റെ തീരുമാനം. എന്നാൽ സർക്കാർ അംഗീകരിച്ച ആഴ്സനിക് ആൽബം 30 എന്ന കോവിഡ് പ്രതിരോധ മരുന്നാണ് വിതരണം ചെയ്യുന്നതെന്നാണ് എച്ച്.ആര്‍.ഡി.എസിന്റെ വിശദീകരണം. സംഭവത്തിൽ വിവിധ വകുപ്പുകളുടെ അന്വേഷണം ഉടൻ ആരംഭിക്കും.