ലൈഫ് മിഷൻ; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി. കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിര്‍മിക്കുന്നതിന് കരാര്‍ ലഭിച്ച യൂണീടാകും നല്‍കിയ ഹരജികളും കോടതി തള്ളി. കേന്ദ്ര ഏജന്‍സികള്‍ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം കേസുകളില്‍ ഇടപെടുന്നത് എന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ഇന്നത്തെ ഹൈകോടതി വിധി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.

ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണം നേരത്തേ കോടതി സ്റ്റേചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. നല്‍കിയ അപേക്ഷയില്‍ വിശദമായ വാദം കേട്ടിരുന്നു. അനില്‍ അക്കര എം.എല്‍.എ.യുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ. അന്വേഷണം തുടങ്ങിയത്.