കൊച്ചി : വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. വരന് വിവാഹ ദിവസം സ്ഥലത്ത് എത്താന്‍ സാധിക്കേല്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനായി വിവാഹം നടത്താന്‍ ഇടക്കാല അനുമതി നല്‍കുകയായിരുന്നു. അതേസമയം വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹര്‍ജിക്കാരുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവിറക്കിയത്. ഹര്‍ജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലും വരന്‍ ജീവന്‍ കുമാര്‍ യുക്രൈനിലും ഓണ്‍ലൈനില്‍ വിവാഹത്തിൽ പങ്കെടുക്കും. എന്നാല്‍ ഓണ്‍ലൈന്‍ വിവാഹത്തിനായി മാര്‍ഗ നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. തീയതിയും സമയവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസര്‍ക്ക് നിശ്ചയിക്കാം. ഓണ്‍ലൈനില്‍ വിവാഹത്തിന് ശേഷം നിയമപ്രകാരം സര്‍ട്ടിഫിക്കറ്റും നല്‍കണം