സ്വര്‍ണക്കടത്ത്; ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ വച്ച്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ വച്ച്. ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സ്വപ്‌നയും സരിത്തും സന്ദീപും ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് സമീപത്തുള്ള ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവിടെ ഒരു അനൗദ്യോഗിക പരിശോധന നടത്തിയിരുന്നു.

ഇവര്‍ തങ്ങിയിരുന്നത് എഫ് 6 ഫ്‌ളാറ്റിലാണ്. ഇവിടെ വച്ച് സ്വര്‍ണക്കച്ചവടക്കാരുമായി പ്രതികള്‍ സംസാരിച്ചിരുന്നുവെന്നും വില ഉറപ്പിച്ചിരുന്നുവെന്ന വിവരങ്ങളുമാണ് പുറത്തുവരുന്നത്. കസ്റ്റംസ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയവരെ അടക്കം കണ്ടെത്തേണ്ടതുണ്ട്.