ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത; ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍

 

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍. നിര്‍ദിഷ്ട കരാര്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ഇറാന്റെ മേല്‍നോട്ടത്തില്‍ ആക്കും. കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്‍ അറിയിച്ചു.

 

 

കരാര്‍ പ്രകാരം ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്ന ജലപാതകളിലൂടെയാകും സഞ്ചരിക്കുക. കപ്പല്‍ പാതയുടെ വലിയൊരു ഭാഗം ഇറാന്റെ ജലപാതയിലൂടെ കടന്നുപോകും. മറ്റു ചില ഭാഗങ്ങള്‍ ഒമാനി ജലപാതയിലൂടെയും കടന്നുപോകും. ഇറാനിലെ ലാറക് ദ്വീപിനടുത്തുള്ള വടക്കന്‍ റൂട്ടും ഒമാനിലെ തെക്കന്‍ റൂട്ടും ഉള്‍പ്പെടെ നിലവിലുള്ള താല്‍ക്കാലിക ജലപാതകള്‍ അടച്ചിടും. കപ്പലുകളിലെ ചരക്ക് മൂല്യത്തിന്റെ 5 – 7 ശതമാനം വരെ ഗതാഗത ഫീസ് ഇറാന്‍ ഈടാക്കിയേക്കും.ഒമാന്‍ ചരക്ക് മൂല്യത്തിന്റെ മൂന്ന് ശതമാനം ടോള്‍ നിരക്ക് ഏര്‍പ്പെടുത്തിയേക്കും. ടോള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ ഉറച്ചു നില്‍ക്കുന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാന്‍ ഭരണകൂടത്തിലെ ഭിന്നതകള്‍ ചര്‍ച്ചകള്‍ ബുദ്ധിമുട്ടുള്ളതാക്കുന്നുവെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു. ഇറാന്‍ സര്‍ക്കാരില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ അവരുമായുള്ള ചര്‍ച്ച ബുദ്ധിമുട്ടാണെന്നാണ് ജെ ഡി വാന്‍സ് പറയുന്നത്. ഇറാന്‍ സര്‍ക്കാരിനുള്ളില്‍ യുദ്ധം തുടരണമെന്ന് ആഗ്രഹിക്കുന്നവരും യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.