വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ; 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി കിരൺകുമാറിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

ആത്മഹത്യാ പ്രേരണയടക്കം 9 വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയത്. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി കൊല്ലം റൂറൽ എസ് പി കെബി രവി പറഞ്ഞു. ആത്മഹത്യാവിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എസ് പി പറഞ്ഞു

102 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമുണ്ട്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 90 ദിവസം കഴിയും മുമ്പേയാണ് കുറ്റപത്രം നൽകിയത്. ഇതിനാൽ തന്നെ വിചാരണ പൂർത്തിയാകുന്നതുവരെ കിരൺകുമാറിന് ജാമ്യം ലഭിച്ചേക്കില്ല