Headlines

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 18ന് വിധി പറയും. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ കോടതിയില്‍ എസ്ടഐടി ചൂണ്ടിക്കാട്ടി. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.(Sabarimala gold theft)കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തില്‍ വന്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തി. ഭാര്യയുടെ പേരില്‍ 62 ലക്ഷവും തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെയും നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തി. 2004 മുതല്‍ പോറ്റിയുമായി ബന്ധം ഉണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ചാണ് പോറ്റിയെ തന്ത്രി പരിചയപ്പെടുന്നതെന്നും കോടതിയെ അറിയിച്ചു.2024-25 സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷത്തിലധികം രൂപ തന്ത്രി കൈപ്പറ്റിയതായാണ് എസ്‌ഐടി കോടതിയെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തന്ത്രി പൊതുസേവകന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപം തന്ത്രിക്കും ഭാര്യക്കും ഉണ്ടെന്നും തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഡമെന്നും എസ്‌ഐടി അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസീക്യൂഷന്‍ വാദം നടന്നത്.

കഴിഞ്ഞ ദിവസം പ്രതിഭാഗം വാദം പൂര്‍ത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളില്‍ അല്ലാതെ അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാനാകില്ലെന്നാണ് പ്രതിഭാഗം വാദം. വൈക്കം ക്ഷേത്രത്തിലെ ഉള്‍പ്പെടെ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാദം.ഇരു കേസുകളിലും തന്ത്രി സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട കോടതി 18ന് വിധി പറയും.