Headlines

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ അന്വേഷണം; വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി സി.എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് കണക്കില്ലെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സി.ഐ രാജേഷ് കുമാര്‍,വിജിലന്‍സ് തെക്കന്‍ മേഖല സി ഐ അജി ജി നാഥ് എന്നിവരാണ് സംഘത്തിലുള്ളത്. തെക്കന്‍ മേഖല വിജിലന്‍സ് എസ് പിക്കാണ് മേല്‍നോട്ട ചുമതല. (Sabarimala flagpole re-installation investigation)കൊടിമരം സ്വര്‍ണം പൂശാന്‍ മൂന്ന് കോടി 20 ലക്ഷം രൂപ നല്‍കി കസ്റ്റംസില്‍ 9.573 ഗ്രാം സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. ഇതില്‍ 9.340 ഗ്രാം കൊടിമരത്തില്‍ ഉപയോഗിച്ചു. ബാക്കി വന്ന 233 ഗ്രാം സ്വര്‍ണത്തിലാണ് വ്യക്തത കുറവ്. ഇതിന് പുറമെ ആറ് ഭക്തര്‍ ചേര്‍ന്ന് 412 ഗ്രാം സ്വര്‍ണവും കൈമാറിയിരുന്നു. ഈ കണക്ക് മഹസറില്‍ ഉണ്ടെങ്കിലും തിരികെ രസീത് നല്‍കിയതായി കാണുന്നില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.ഇതിനിടെ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സിനിമാ താരങ്ങള്‍ സംഭാവന നല്‍കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സുരേഷ് ഗോപി, ഷാജി കൈലാസ്,രണ്‍ജി പണിക്കര്‍ എന്നിവര്‍ സംഭാവന നല്‍കി.

അതേസമയം, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തന്നെ ചോദ്യം ചെയ്യാനാണ് നീക്കമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ ആരോപിച്ചു.

കൊടിമര പുനര്‍നിര്‍മാണത്തിലെ അന്വേഷണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. ഫോട്ടോയുടെ പേരില്‍ അടൂര്‍ പ്രകാശിന്റെ മൊഴി എടുത്ത സ്ഥിതിക്ക് പിണറായിയുടെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കൊടിമര പുനഃപ്രതിഷ്ഠയില്‍ ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.