മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

കൊച്ചി: ബിനീഷ് കൊടിയേരിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സമെന്റ് വിലയിരുത്തിയതായി സുചന.ഇതേ തുടര്‍ന്ന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.ഇന്നലെ 11 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ബിനിഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ചു വരികയാണ്.ഇതിനു ശേഷം ബിനീഷുമായി ബന്ധപ്പെട്ട ചിലരെക്കൂടിയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും വിളിപ്പിക്കുകയെന്നാണ് അറിയുന്നത്.

എന്‍ഫോഴ്‌സമെന്റിന്റെ നോട്ടീസ് പ്രകാരം കൊച്ചിയിലെ ഓഫിസില്‍ ഇന്നലെ രാവിലെ 9.20 ഓടെ ഹാജരായ ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യല്‍ രാത്രി 10 മണിയോടെയാണ് പൂര്‍ത്തിയായത്.ഇതിനിടയില്‍ വൈകുന്നേരത്തോടെ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ജയഗണേഷും കൊച്ചിയിലെ ഓഫിസില്‍ എത്തിയിരുന്നു. ഇദ്ദേഹവും ചോദ്യം ചെയ്യലില്‍ പങ്കെടുത്തതായാണ് സൂചന.ബംഗളുരു ലഹരിമരുന്ന് കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷ് കൊടിയേരിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കെ ടി റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപിന്റെ ഫോണില്‍ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.