പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളെഴുതിയ കാർ തിരുവനന്തപുരത്ത്; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

 

തിരുവനന്തപുരം പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്‌ട്രേഷൻ കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് സ്വദേശിയായ ഒരാൾ ഹോട്ടലിൽ ബഹളമുണ്ടാക്കി കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കാറിന് പുറത്ത് കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. കാറിലെ എഴുത്തിലും പെരുമാറ്റത്തിലും അസ്വഭാവികത തോന്നിയതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ഇതോടെ പ്രകോപിതനായ ഇയാൾ ഹോട്ടലിൽ ബഹളം വെച്ചു. പോലീസിനെ വിളിച്ചതോടെ ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ളതാണ് കാർ.