പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിട്ടുണ്ട്

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകളില്ല. ഒന്നര കൊല്ലമായി നടക്കുന്ന അന്വേഷണത്തിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ല

കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് അഡ്വാൻസ് തുക നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും ഇബ്രാഹിംകുഞ്ഞ് അവകാശപ്പെടുന്നു. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു