സ്വർണക്കടത്ത് കേസ്: സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ആണ് മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സിജെഎം കോടതി സന്ദീപ് നായരുടെ അപേക്ഷ പരിഗണിക്കുകയും രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു.

 

രണ്ടുമണിക്കൂറോളം എടുത്താണ് മൊഴി രേഖപ്പെടുത്തിയത്. എന്നാൽ രഹസ്യമൊഴി നൽകുന്നതുകൊണ്ട് സന്ദീപിനെ മാപ്പുസാക്ഷി ആക്കാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കോടതി പറഞ്ഞു. സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കുന്നതിനെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് എൻഐഎ സംഘവും സൂചിപ്പിക്കുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ സംഭവങ്ങളും തുറന്നുപറയാൻ തയ്യാറാണെന്ന് കാണിച്ചാണ് സന്ദീപ് നായർ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.