നിപ വൈറസ്: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. ഒക്‌ടോബര്‍ 23,30 തിയതികളിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍(അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്‌ടോബര്‍ ആറിലേക്കും മാറ്റി.

2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട്‌ മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചത്.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റിയത്. അതേസമയം യുജിസി നെറ്റ് ഡിസംബര്‍ 2020, ജൂണ്‍ 2021 പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6, 7, 8,17,18,19 വരെയുമാകും പരീക്ഷകള്‍ നടക്കുക.