ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥ; കേരളം വൈദ്യുതി വിൽക്കുന്നു

ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥയാക്കിയ കെഎസ്‌ഇബി വൈദ്യുതി വിറ്റ്‌ സാമ്പത്തിക നേട്ടത്തിലേക്ക്‌. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി പവർ എക്‌സ്‌ചേഞ്ച്‌ വഴിയാണ് ലാഭകരമായി വിൽക്കുന്നത്‌.

പകൽ കേരളത്തിന്റെ വൈദ്യുതി ലഭ്യത 3500 മെഗാവാട്ടാണ്‌. ആവശ്യകത 3000–-3100 മെഗാവാട്ടും. ശേഷിക്കുന്ന വൈദ്യുതിയാണ്‌ വിൽക്കുന്നത്‌. യൂണിറ്റിന്‌ നാലര രൂപയ്‌ക്കു മുകളിലാണ്‌ വിൽപ്പന. ഒമ്പതര രൂപയ്‌ക്കുവരെ വിൽപ്പന നടത്താൻ കേരളത്തിനാകുന്നു‌. വൈകിട്ട്‌ 4400 മെഗാവാട്ടാണ്‌ ലഭ്യത. ആവശ്യകത 4100ഉം. സാധ്യമായ സാഹചര്യത്തിൽ ഈ വൈദ്യുതിയും വിൽക്കുന്നു‌. ലാഭം ഉറപ്പാക്കിയാണ്‌ വിൽപ്പന.

യുഡിഎഫ്‌ സർക്കാർ‌ ഉപേക്ഷിച്ച ഇടമൺ–-കൊച്ചി പവർ ഹൈവേ യാഥാർഥ്യമാക്കിയതും പുഗലൂർ–-മാടക്കത്തറ എച്ച്‌വിഡിസി ലൈൻ സജ്ജമാക്കിയതും‌ അധിക വൈദ്യുതിയുണ്ടാക്കാൻ സഹായിച്ചു.
അഞ്ചു വർഷത്തിനുള്ളിൽ 320 മെഗാവാട്ടാണ്‌ വർധന. സോളാറിൽനിന്നു മാത്രം 260 മെഗാവാട്ട്‌.