കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു; അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത്

 

കൊച്ചി: എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പീഡനത്തിന് ഇരയായ നടി അന്വേഷണ ആവശ്യവുമായി രംഗത്ത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര- സംസ്ഥാന വനിതാ കമ്മീഷനുകള്‍, മുനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം നടി അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു.

തന്റെ അനുമതിയില്ലാതെ ദൃശ്യം തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു.വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.