രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി: ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. അറസ്റ്റിലായ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കൾ കൂടിയായ രണ്ട് യുവതികളെന്ന് വ്യക്തമായി.

ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേർന്നാണ് രേഷ്മയെ കബളിപ്പിച്ചത്. ഇതിനായി അനന്തു എന്ന പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇവർ ഉണ്ടാക്കുകയും രേഷ്മയോട് ചാറ്റ് ചെയ്യുകയുമായിരുന്നു. ഫോൺ വിളികൾ ഉണ്ടായിരുന്നില്ല. കാമുകന്റെ നിർദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാമുകനായി നടിച്ച് രേഷ്മയെ പറ്റിക്കുകയായിരുന്നു ഗ്രീഷ്മയും ആര്യയും

രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇയാൾ പോലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. സുഹൃത്തിന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. രേഷ്മ അറസ്റ്റിലായതിന് പിന്നാലെ പോലീസ് ഗ്രീഷ്മയെയും ആര്യയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ആത്മഹത്യ ചെയ്തത്.