കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്നുപേർക്ക് സസ്‌പെന്‍ഷൻ; പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ നടപടി. മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ഡോക്ടർ അരുണ, രോഗി ചികിത്സയിൽ കഴിഞ്ഞ ആറാം വാർഡിലെ രണ്ട് ഹെഡ് നഴ്സുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

ചികിത്സയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിൻ്റെ ശരീരത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ ആറാം വാർഡിലെ ചുമതലർക്കാർക്ക് ഗുരുതമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് സൂപ്രണ്ടും നിഗമനത്തിലെത്തിയിരുന്നു.

 

അതേസമയം, രോഗീ പരിചരണത്തിൽ നേരിട്ട് ഇടപെടാത്ത ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരേ ഡോകർടർമാരുടെ സംഘടനയായ കെജിഎംസിടിഎ സമരത്തിലേക്ക് നീങ്ങുകയാണ്. സസ്പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നടപടിയിൽ പ്രതിഷേധിക്കുമെന്ന് നഴ്സുമാരും അറിയിച്ചിട്ടുണ്ട്.