വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

 

തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ തന്നെ പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല, ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.