Headlines

‘വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല; മുഖ്യമന്ത്രിയാവുക ലക്ഷ്യം’; ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

ടിവികെ അധ്യക്ഷന്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

വിജയ്ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. മുഖ്യമന്ത്രിയാകണമെന്ന് സ്വാര്‍ത്ഥ താത്പര്യം മാത്രം. ജനങ്ങളെ കുറിച്ച് ചിന്തയുണ്ടായിരുന്നുവെങ്കില്‍ കരൂര്‍ പരിപാടിയില്‍ നേരത്തെയെത്തിയേനെ. കരൂരില്‍ സിബിഐ വന്നതോടെ വിജയ് നിശബ്ദനായി. കരൂര്‍ അന്വേഷണം ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിജയ്ക്ക് അറിയാം. വിജയ് ബിജെപിയെ കുറിച്ച് ഒന്നും മിണ്ടില്ല – അദ്ദേഹം പറഞ്ഞു.

അതിനിടെ, അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെ എ സെങ്കോട്ടയ്യന്‍ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നാളെയോ മറ്റന്നാളോ അംഗത്വമെടുത്തേക്കും. ഏഴ് തവണ എംഎല്‍എയായ സെങ്കോട്ടയ്യന്‍, അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവായിരുന്ന അണ്ണാഡിഎംകെയ്ക്ക് അന്ത്യശാസനവുമായി മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും രംഗത്തെത്തി. 20 ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരെ എല്ലാം ചേര്‍ത്ത് ഒരുമിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കണം. അല്ലാത്ത പക്ഷം ഡിസംബര്‍ 15ന് ചരിത്രപരമായ തീരുമാനം പ്രഖ്യാപിയ്ക്കുമെന്നും ഒ പനീര്‍ശെല്‍വം പറഞ്ഞു.