Headlines

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സന്നിധാനത്ത് എത്തി വാതില്‍ പാളിയുടെ പകര്‍പ്പ് എടുക്കാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന എസ്‌ഐടിയുടെ ആവശ്യത്തിന് കോടതി അനുമതി നല്‍കി.

ദേവസ്വം മിനുട്‌സില്‍ ക്രമക്കേടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 2025ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. ദേവസ്വം മിനുട്‌സ് ബുക്ക് പിടിച്ചെടുത്ത് കോടതിയില്‍ അന്വേഷണം സംഘം ഹാജരാക്കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് മിനുട്‌സ് ബുക്ക് പിടിച്ചെടുത്തിരുന്നത്. സ്വര്‍ണംപൂശാന്‍ പോറ്റിക്ക് നല്‍കിയത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ എസ്‌ഐടിയ്ക്ക് നിര്‍ദേശം നല്‍കി.

ജൂലൈ 28 വരെയുള്ള മിനുട്സ് മാത്രമേ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളൂ. ഇതിന് ശേഷം സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ല. ശബരിമലവാതില്‍ സ്വര്‍ണം പൂശാന്‍ പോറ്റിക്ക് നല്‍കിയതില്‍ ഗുരുതര വീഴ്ച്ച. തിരികെ എത്തിച്ചതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും.