കേരള ഡിജിറ്റൽ സർവകലാശാലയിലും കേരള സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ സർവകലാശാലകളിൽ സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിൽ ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനെയും താൽക്കാലിക വൈസ് ചാൻസലർമാരായി നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നുള്ള ഈ നിയമനം സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഡോ. ആർ ബിന്ദു സ്വീകരിച്ച നടപടികളും നിലപാടുകളും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ് ഈ വിധിഎന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ലക്ഷ്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക മികവും ഭരണപരമായ സുതാര്യതയും ഉറപ്പാക്കുക എന്നതാണ്. ഈ വിധി ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.