വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്തിയുടെ മറുപടി. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി ഗവർണർക്കുള്ള മറുപടി കത്തിൽ പറഞ്ഞു.
ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാൻ കഴിയൂവെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഇന്നലെയാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്. ഇത് രണ്ടാം തവണയാണ് ആർഎസ്എസ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഗവർണറോട് വിയോജിപ്പ് അറിയിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടപ്പിച്ചായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നത്. മന്ത്രി ശിവൻകുട്ടി ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പരിപാടി ബഹിഷ്ക്കരിച്ചതിനെതിരെയായിരുന്നു ഗവർണറുടെ കത്ത്. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി കത്ത് നൽകിയത്.
ഗവർണർ ഭാരതാംബയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുകയും നിലവിളക്ക് കൊളുത്തിവെക്കുകയും ചെയ്തതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്ക്കരിക്കാൻ കാരണമായത്. ചിത്രത്തെ അനുകൂലിച്ചുള്ള രാജ് ഭവൻ വാദങ്ങൾക്ക് നിയമ പരിരക്ഷ ഇല്ലെന്നാണ് സർക്കാർ വാദം.