‘ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണഘടന പ്രകാരം പ്രവർത്തിച്ചാൽ മാത്രമെ ഗവർണറായി കാണാനാകൂ. സർക്കാർ പരിപാടിയിലും മന്ത്രിമാരുടെ കാറിലും പാർട്ടി ചിഹ്നം വച്ചാൽ അംഗീകരിക്കുമോ?. രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചത് പ്രതിഷേധം അറിയിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു.

ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ശിപാർശ അനുസരിച്ചാണ്. ഗവർണറുടെ പ്രവൃത്തി മതനിരപേക്ഷയ്ക്കെതിരാണ്. ഭാരതാംബ ചിത്രം ആർഎസ്എസ് ശാഖയിൽ വെക്കണം. ഗവർണറുടെ നടപടി കേരളത്തിന് നാണക്കേടാണ്. രാജ്ഭവൻ തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതിനിടെ സ്കൗട്ട് ആന്‍ഡ് ഗൈഡ് പുരസ്കാര വിതരണച്ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മന്ത്രി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നാണ്‌ മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.