തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ രാജിവയ്ക്കാൻ ഒരുങ്ങി യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റി. ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
കേരളത്തിലെ ആരോഗ്യമേഖലയെ ലജ്ജിപ്പിക്കുന്നതരത്തിലുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ദുരവസ്ഥ തുറന്നു കാണിക്കുകയാണ് ഹാരിസ് ചിറക്കൽ ഫേസ്ബുക്ക് കുറിപ്പിലൂടെ. മകൻ്റെ പ്രായമുള്ള വിദ്യാർഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു. ലജ്ജയും നിരാശയും ഉണ്ട്. ഡിപ്പാർട്ട്മെൻറ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു.
ഈ 56-ാം വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.