Headlines

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില ഭാഗങ്ങൾ നമ്മുടെ സംസാരം, ചലനം, കാഴ്ച, ഓർമ്മശക്തി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നു. ട്യൂമർ പോലുള്ള അസുഖങ്ങൾ ഈ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ആയിരിക്കുമ്പോൾ, ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമ്പോൾ തലച്ചോറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ
അവേക് ബ്രെയിൻ സർജറിയിൽ, ശസ്ത്രക്രിയ ചെയ്യുമ്പോൾ രോഗി ബോധാവസ്ഥയിലായതുകൊണ്ട്, സർജന് രോഗിയുമായി സംവദിയ്ക്കുവാൻ കഴിയും. ഡോക്ടർക്ക് രോഗിയോട് സംസാരിയ്ക്കുവാനോ, കൈകാലുകൾ ചലിപ്പിക്കുവാൻ ആവശ്യപ്പെടുവാനോ, ചിത്രങ്ങൾ കാണിയ്ക്കുവാനോ സാധിയ്ക്കും. ഇത് വഴി, തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ ട്യൂമർ നീക്കം ചെയ്യുവാനും സർജന് കഴിയുന്നു. സാധാരണയായി, തലച്ചോറിലെ ട്യൂമറുകൾ തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളോട് ചേർന്ന് നിൽക്കുന്ന അവസ്ഥയിലാണ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്. അപസ്മാരം (epilepsy) ചികിത്സിയ്ക്കുന്നതിനും ചിലപ്പോൾ ഈ രീതി ഉപയോഗിക്കാറുണ്ട്.

ന്യൂറോസർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. നവീൻ ഹരിദാസ്(മിനിമലി ഇൻവേസീവ് സ്പൈൻ സ്‌പെഷ്യലിസ്റ്റ്) ഡോ. ശ്രീരാജ് കെ, അനസ്തേസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക് എന്നിവർ മേൽ സർജറിയ്ക്ക് നേതൃത്വം നൽകി.

തലയ്ക്കും നട്ടെല്ലിനും ഏൽക്കുന്ന എല്ലാതരം പരിക്കുകൾക്കും തലചോറിലുണ്ടാകുന്ന മുഴകൾക്കുമുള്ള വിദഗ്ധ ചികിത്സ നൽകുവാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിന് സാധിയ്ക്കും.

പത്രസമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീരാജ് കെ, ഡോ. നവീൻ ഹരിദാസ് വി, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അരുൺ അരവിന്ദ്, അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.