സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ല; ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

 

സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമ സംഭവങ്ങളും വർധിച്ചുവരികയാണെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 92 പ്രതികളിൽ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു

യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്. കണ്ണൂരിലെ ഹരിദാസിന്റെ കൊലപാതകത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കോട്ടയം ഷാൻ ബാബു കൊലക്കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ കാപ്പ ചുമത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു

ഗുണ്ടാ ആക്രമണം തടയാൻ ആവശ്യമായ നടപടി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ ഓപ്പറേഷൻ കാവൽ നടപ്പാക്കി വരുന്നുണ്ട്. ഓപ്പറേഷൻ കാവൽ പദ്ധതി പ്രകാരം 904 പേർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിച്ചു.64 പേർക്കെതിരെ കാപ്പ ചുമത്തി. 1457 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.