ഒമിക്രോൺ അതിഭീകരം: അപകട സാധ്യത കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര നിർദേശം

കൊവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ രോഗവ്യാപന തോത് മൂന്നിരട്ടിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് ആരോഗ്യമന്ത്രാലയം നൽകിയ നിർദേശം

പ്രദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കണം. അപകട സാധ്യത കണക്കിലെടുത്തുവേണം പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കണം

ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ തയ്യാറാക്കണം. ആംബുലൻസ്, ഓക്‌സിജൻ സംവിധാനങ്ങൾ സജ്ജമാക്കാനും കേന്ദ്രം നിർദേശിച്ചു. കൂടാതെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുകയും ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലെ നിരീക്ഷണം കർശനമാക്കുകയും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നു.