സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നത് മുളയിലെ നുള്ളണം: മുഖ്യമന്ത്രി

 

സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരേപോലെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറ. സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നു. അതിനെ മുളയിലെ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താവനകളെ ചിലർ ഉയർത്തിക്കാണിക്കുന്നുണ്ട്. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് യഥാർഥത്തിൽ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.