സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ല; വാർഡുതല സമിതികൾക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വാർഡുതല സമിതികൾ പുറകോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത തദ്ദേശ പ്രതിനിധികലുടെ യോഗത്തിലാണ് വിമർശനം

ഒരു ഘട്ടം വരെ വാർഡുതല സമിതികൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വാർഡുതല സമിതികൾ പുറകോട്ടുപോയി. ജാഗ്രത ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളിൽ ഇരിക്കേണ്ടവർ പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റൈൻ ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

സി എഫ് എൽ ടി സികൾ പലയിടത്തും നിർജീവമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അത് നടത്തിക്കാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായിക്കും. വാർഡുതല സമിതികളിൽ പോലീസിന്റെ സാന്നിധ്യമുണ്ടാകണം. രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കൊണ്ടുവരാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.