വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്താൻ തീരുമാനം: മീറ്ററുകൾ മാറ്റി ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. മുന്‍കൂറായി പണമടച്ച്‌ വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനമെന്ന് സർക്കാർ വ്യക്ത്യമാക്കി. ഇതിനായി നിലവിലുള്ള മീറ്ററുകള്‍ മാറ്റി സ്മാർട് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിൽ എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി നല്‍കുമെന്ന് വൈദ്യുതി മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ – 2025 മാര്‍ച്ച്‌ കാലയളവിനുള്ളില്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കണമെന്നാണ് നിർദ്ദേശം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രീപെയ്ഡ് സ്മാര്‍ട് വൈദ്യുതി മീറ്ററിലേക്ക് മാറണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാനും കേന്ദ്രസർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിൽ വൈദ്യുതി മീറ്ററുകൾ ആവശ്യത്തിന് തുക മുൻ‌കൂർ അടച്ച്‌ ചാര്‍ജ് ചെയ്യാം. റീചാര്‍ജ് തുക തീരുന്നതിന് ശേഷം വൈദ്യുതി ലഭിക്കണമെങ്കില്‍ വീണ്ടും റീചാര്‍ജ് ചെയ്യേണ്ടിവരും. ഉപഭോക്താവിന് ഓരോ ദിവസത്തെയും ഉപയോഗത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും പുതിയ മീറ്ററിന് സാധിക്കും. ഇതിലൂടെ അനാവശ്യ വൈദ്യുതി ഉപയോഗങ്ങള്‍ കുറയ്ക്കാനും സാധിക്കും.