കൊവിഡ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകണം; കേന്ദ്രം വാക്‌സിൻ നയം മാറ്റം പിൻവലിക്കണെന്നും സിപിഎം

 

കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. 50 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്‌സിൻ ലഭിക്കാത്തതു മൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്

സ്വന്തം നിലയ്ക്ക് വാക്‌സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽക്കും. വാക്‌സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊവിഡ് പടർന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്രസർക്കാർ. വാക്‌സിൻ നയം മാറ്റം ഇതിന് തെളിവാണ്. വാക്‌സിൻ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം.

ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിന് തുടർന്നും വാക്‌സിൻ ലഭിക്കും. ഇത് കയറ്റുമതി ചെയ്യും. കമ്പനികൾ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങണമെന്നത് ക്രൂരതയാണ്. കൊവിഡ് പ്രതിരോധത്തിന്റെ പൂർണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ മേൽ കയറ്റിവെച്ച്‌ കൈ കഴുകാനാണ് കേന്ദ്രത്തിന്റെ നീക്കം.

വാക്‌സിന് വേണ്ടി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഒരു ഡോസ് വാക്‌സിൻ പോലും കേരളത്തിന് അധികം നേടിയെടുക്കാൻ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്‌സിൻ സൗജന്യമായി നൽകണമെന്ന കേരളത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു