കേന്ദ്രസർക്കാർ ഭ്രാന്തൻ നയം തിരുത്തണം; കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണം: ചെന്നിത്തല

കേന്ദ്രം ഭ്രാന്തൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ അനുഭവിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന ദയനീയ അവസ്ഥയാണ്. ഒരു ആപത്ഘട്ടത്തിൽ പൗരൻമാരെ സംരക്ഷിക്കുകയെന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ. അത് നിറവേറ്റതൊ ഔഷധ കമ്പനികളുടെ കൊള്ളയടിക്ക് പൗരൻമാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്

ഒരേ വാക്‌സിന് മൂന്ന് തരം വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടിയാണ്. ഇത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും. കേന്ദ്രസർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുമ്പോൾ 400 രൂപയാകും. എന്ത് തരം നയമാണിതെന്നും ചെന്നിത്തല ചോദിച്ചു.