തകരാറായ കോക്കോണിക്സ് ലാപ് ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്സ് ലാപ്ടോപുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകള്‍ ആയിരുന്നു ഇത്.

കെഎസ്‌എഫ്‌ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, തുടക്കത്തില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പലര്‍ക്കും തകരാറുകളെ തുടര്‍ന്ന് മാറ്റേണ്ട അവസ്ഥയുമുണ്ടായിരുന്നു.

ഇതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. തകരാറായ ലാപ് ടോപ്പുകള്‍ കോക്കോണിക്സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇത്തരം ലാപ്ടോപുകള്‍ കെഎസ്‌എഫ്‌ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. നിയമ സഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 2150 കോക്കോണിക്സ് ലാപ്ടോപ് കൊടുത്തിട്ടുണ്ടെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. 4845 കോക്കോണിക്സ് ലാപ് ടോപാണ് ആവശ്യപ്പെട്ടത്. പരാതി ഉയര്‍ന്ന 461 ലാപ്ടോപുകള്‍ മാറ്റി നല്‍കിയെന്നും മന്ത്രി അറിയിച്ചു.