വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ഒറ്റയ്ക്ക് സമരം ചെയ്യാൻ സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. സമരത്തിൻെറ തീയതിയും മറ്റും പിന്നീട് നിശ്ചയിക്കും. ഓഹരിക്കൈമാറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനുളള നീക്കം സിപിഐ ഉപേക്ഷിച്ചു. കേസ് തോറ്റാൽ രാഷ്ട്രീയ സമരത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം ഉപേക്ഷിച്ചത്. അതിനിടെ വിഴിഞ്ഞം വിഷയത്തിൽ പി.രാജീവിന് എതിരെ വിമർശനം ഉയർന്നു. ഓഹരിക്കൈമാറ്റത്തെ അനുകൂലിച്ച് സംസാരിച്ചെന്ന് ആരോപിച്ചാണ് വിമർശനം.
വിഴിഞ്ഞം തുറമുഖത്തിൻെറ ഓഹരിക്കൈമാറ്റം സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കണമെന്ന വികാരമാണ് സിപിഐ
സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടായത്. മുൻ സർക്കാരിന്റെ കാലത്തെ കരാറിൽ ഓഹരി കൈമാറ്റത്തിന് സഹായകമായ എന്തെങ്കിലും
വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഓഹരിക്കൈമാറ്റത്തിനെതിരെ പൊതുതാൽപര്യ ഹർജി നൽകാനായിരുന്നു പരിഗണിച്ചിരുന്നത്. ഇതാണിപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത്.വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ സിപിഐഎമ്മിൽ ഭിന്നാഭിപ്രായമാണ് ഉയർന്നിരുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമ്പോൾ നേതൃത്വത്തെ തള്ളുന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ പരസ്യമാക്കിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവർ വ്യത്യസ്ത അഭിപ്രായം പരസ്യമാക്കിയതോടെയാണ് നേതൃത്വത്തിൽ ചേരിപ്പോരെന്ന വ്യാഖ്യാവനം വന്നത്.







