പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; കാറിന്റെ ലോൺ അടച്ചതും അർജുനെന്ന് സജേഷിന്റെ മൊഴി

 

കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലെങ്കിലും ലോൺ അടച്ചു കൊണ്ടിരുന്നത് അർജുന്ന് എന്ന് ഡിവൈഎഫ്ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു കൊണ്ടാണ് തന്റെ പേരിൽ കാർ എടുത്തതെന്നും അർജുന്റെ സ്വർണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നൽകി.

അർജുനെ സജേഷ് പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും മൊഴിയിൽ പറയുന്നു. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നു. അർജുന്റെ ബിനാമിയാണ് താനെന്ന ആരോപണം സജേഷ് നിഷേധിച്ചു. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ ഇന്നലെ രാത്രി ഏഴ് മണിയോടെ വിട്ടയിച്ചിരുന്നു.

അതേസമയം, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അർജുൻ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അർജുൻ ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു. അർജുന്റെ ഹവാല ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.