വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചോറ്റൂർ ജുമാമസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ മാർച്ച് 10ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയ സുബീറ ഫർഹത്തിൻ്റെ ചേതനയറ്റ ശരീരമാണ്, ഇന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

കാണാതായ സുബീറയുടെ മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം ഇന്നാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയത്. കഞ്ഞിപ്പുരയിലെ വീട്ടിലെത്തിച്ച സുബീറ ഫർഹത്തിന് പ്രാർഥനകളോടെ ഒരു നാടിൻ്റെ യാത്രാമൊഴി. ഹൃദയം തകർന്ന വേദനയോടെ പിതാവ് കബീർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.

ശേഷം, ചോറ്റൂർ ജുമാ മസ്ജിദിൽ മയ്യിത്ത് ഖബറടക്കി. കോവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും ഏതാനും നാട്ടുകാരുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.